2015 ജനുവരി 21, ബുധനാഴ്‌ച

പ്രണയം

ഒരു പൂവ് കൊണ്ട് പറഞ്ഞു തീര്തതയിരുന്നു
ആദ്യ പ്രണയം
പൂവ് കരിയും മുൻപേ മറന്നത്...
ലളിതം, വിശുദ്ധം !!

പിന്നീട് പൂക്കൾ എത്ര നിരത്തിയിട്ടും
പറഞ്ഞു തീർക്കാനായിട്ടില്ല...
എന്തിന്... പറഞ്ഞു തുടങ്ങാൻ പോലും ആയിട്ടില്ല.

2015 ജനുവരി 11, ഞായറാഴ്‌ച

ഒളിച്ചോട്ടങ്ങൾ

ചില ഒളിച്ചോട്ടങ്ങൾ സുന്ദരങ്ങളാണ് !!
ഒരു ചിരിയുടെ പകുതിയിൽ നിന്ന്...
കണ്ടതിൽ പകുതി മാത്രം പറഞ്ഞ ഒരു സ്വപ്നത്തിൽ നിന്ന്...
അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ ചോദ്യങ്ങളിൽ നിന്ന്...
അറിയാതെ വീണു പോയൊരു വാക്കിന്റെ ആഴത്തിൽ നിന്ന് ...
വരച്ചു തീരാത്ത ചിത്രങ്ങളിൽ നിന്ന്‌ 
ഉത്തരം അറിയുന്ന കണ്ണുകളിൽ നിന്ന്...
ഒരു ഒളിച്ചോട്ടം !!

ഉറക്കം വരുന്നെന്നു ഒരിക്കലെങ്കിലും കള്ളം പറഞ്ഞവർക്കേ, 
അതറിയാവൂ !!



2014 നവംബർ 22, ശനിയാഴ്‌ച

വെറുതെ


ഒരു കവിത ...
നിന്‍റെ മഴ തോര്‍ന്ന കണ്ണിന്‍റെ അങ്ങേ കോണില്‍  നിന്ന് 
ഊറ്റി എടുത്തു ഞാന്‍ -
ഹൃദയത്തില്‍ കോറിയിട്ട ഒരു കവിത 
വൃത്തം ഇല്ലാതെ 
അലങ്കാരം ഇല്ലാതെ 
എനിക്കും നിനക്കും മാത്രം അറിയുന്ന ഭാഷയിലെ 
അവസാന വാക്കും ചേര്‍ത്ത്
ഉരുക്കി എഴുതിയ കവിത...
കാത്തിരുപ്പിന്റെ  അര്‍ദ്ധ വിരാമങ്ങള്‍ക്ക് ഇടയില്‍ 
നീ എന്നോടും ഞാന്‍ നിന്നോടും പറയാതെ പോയ വാക്കുകള്‍ 
ചേര്‍ത്ത് വച്ച് മുഴുവനാക്കിയ ഒരു കവിത...

ചില സ്വപ്ന സഞ്ചാരങ്ങള്‍

കൃഷ്ണന്‍ ഇവിടെ വരാമെന്നാണ് പറഞ്ഞിരുന്നത്...
കാറ്റ് ഇലകള്‍ അനക്കാത്ത ഒരു വൈകുന്നേരം..
ഈ മരച്ചുവട്ടില്‍...
വീണിട്ടും വാടാത്ത ഇലകളില്‍ ഇരുന്നാണ് എന്നോട് സംസാരിച്ചത്
കൃഷ്ണന്‍ വന്നത് ഓടക്കുഴല്‍ എടുക്കാന്‍ മറന്നിട്ടാണ്
രാധയെവിടെ എന്ന ചോദ്യത്തിന് മറുപടി പറയാതെ ചിരിച്ചതില്‍
കള്ളമോ കുസൃതിയോ ഞാന്‍ കണ്ടില്ല

കൃഷ്ണന്‍ പിന്നെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി
ഞാന്‍ കേട്ടതേയില്ല
ഇന്നലെ കാലില്‍ തൊട്ടാവാടി തറഞ്ഞ വേദനയില്‍ ഞാന്‍ അപ്പോള്‍
കരയുകയായിരുന്നു....

കുട

"മീനച്ചൂടിന്റെ നെറുകില്‍ നിന്നുകൊണ്ട് സൂര്യന്‍ വിളിച്ചു പറഞ്ഞു 
നാളെ മഴയാണെന്ന്...
മഴ പലവട്ടം  ചതിച്ച പാടത്തിന്റെ വരമ്പില്‍ നിന്നപ്പോള്‍ വിശ്വാസം വന്നില്ല
എങ്കിലും വെറുതെ കുട എടുത്തു... 

ഇനി നാളെ വെയില്‍ മാത്രം ആണെങ്കിലും 
കറുത്ത ശീലക്കുട ഉപകരിച്ചേക്കും..."

വെളുത്ത കടല്‍

 പ്രണയം  ഉപ്പുവെള്ളം ആയിരുന്നു
 കുടിക്കും തോറും ദാഹം കൂട്ടുന്ന 
 കടലിന്റെ  നിറമുള്ള ഉപ്പുവെള്ളം.
കടല്ക്കരയിലിരുന്ന പെണ്ണിന്റെ 
മുറിവുകളില്‍ നീറ്റല്‍ പടര്‍ത്തി 
മരുന്നായി മാറിയ ഉപ്പുവെള്ളം !!

പിന്നെ പ്രണയം കടലായി...!
കുടിച്ചു വറ്റിക്കാന്‍ ആവാത്തത്ര
നിറഞ്ഞ, പരന്ന കടല്‍.
കടല്‍ക്കരയിലെ കാമുകനെ
ഒരു വേലിയേറ്റത്തില്‍ നനച്ച്
അവനു ഉപ്പിന്റെ രുചിയും മണവും കൊടുത്തിട്ട്
വെറും ഒരു തിരയായി
പതുങ്ങിക്കിടന്ന കടല്‍...

മുറിവുണങ്ങിയ പെണ്ണും കടലറിഞ്ഞ ആണും
തനിച്ചായപ്പോഴൊക്കെ കടല്‍ ചുവന്നു
പിന്നെ പതിയെ തെളിഞ്ഞ്‌ ചിരിച്ചു
തെളിഞ്ഞ കടലില്‍ പിന്നെ അവര്‍ യുഗങ്ങളോളം
ഒഴുകി നടന്നത്രേ !!

ഇത് വരെ പറയാത്തത്...

ഉച്ചവെയിലിനോടാണ്  പ്രണയം
പതിനാല് കടന്ന കാലം മുതല്‍
എങ്ങും തട്ടാതെ തടയാതെ തൂവിപോകാതെ
നേരെ വീഴുന്ന വെയിലിനോട്...
ഉച്ചിയിലെ വെളിച്ചെണ്ണ മെഴുക്കില്‍ കുതിര്‍ന്ന്
പിന്നെ പതിയെ പതിയെ താഴ്ന്നിറങ്ങി
എന്നെയും പ്രണയിച്ച വെയിലിനോട്....
ഉച്ചയൂണിനുള്ള മണിയടിയ്ക്കായി  കാത്തിരിക്കുമ്പോള്‍
ജനല്‍ പുറത്തു നിന്ന് തിടുക്കം കൂട്ടുന്ന വെയില്‍.
വല്യ പ്ലാവിന്‍റെ  തണലിനോട് തോറ്റു
മാളിക സ്കൂളിന്റെ പടിയില്‍ചെന്നു
കാത്തുനില്‍ക്കുന്ന വെയില്‍.
വയല്‍ കടന്നു തോട്ടിറമ്പില്‍ എത്തുംവരെ ഒപ്പം നടക്കുന്ന വെയില്‍.

വെയിലിനെ പ്രണയിച്ചു പ്രണയിച്ചു ഒടുവില്‍ വെയിലിന്റെ നാട്ടിലെത്തിയപ്പോള്‍
മഴകണ്ട് മതിയവാത്തവര്‍  വെയിലിനെ നോക്കി മുറവിളി കൂട്ടുന്നുണ്ടായിരുന്നു...
ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞിരുന്നു ഞാന്‍ അപ്പോളും  പറഞ്ഞു
എനിക്ക് ഇഷ്ടമാണെന്ന്...
പതിനാല് കടന്ന കാലം മുതലുള്ള അതേ ഇഷ്ടം !!