ഒരു പക്ഷിയായിരുന്നു ഞാൻ
പുറകിലേയ്ക്ക് മാത്രം പറക്കുന്നൊരു പക്ഷി
ഇന്നത്തെ സൂര്യനെ നിങ്ങൾ
കൈകൊണ്ട് മറയ്ക്കുന്പോൾ
ഇന്നലത്തെ നിലാവിൽ പാട്ട് പാടുകയായിരുന്നു ഞാൻ
നാളത്തെ പ്രളയത്തെയോർത്തു നിങ്ങൾ
കപ്പലൊരുക്കുന്പോൾ
ഇന്നലെയൊരു കടലാസ്സു വഞ്ചിയ്ക്ക്
വഴികാണിക്കുകയായിരുന്നു ഞാൻ...
പക്ഷെ ഇലത്തുമ്പിൽ മഞ്ഞു പൂക്കുന്നത് കാണാൻ
ഋതുക്കൾ കടന്നു പിന്നിലേയ്ക്ക് പറന്നു ചെന്നപ്പോൾ
മരങ്ങൾ പലതും
വിത്തുകളുടെ ഗർഭത്തിലേയ്ക്ക് മടങ്ങിയിരുന്നു
കടലിലേയ്ക്ക് പോയ പുഴ തിരികെയെത്തുകയും
മഴ മുകളിലേയ്ക്ക് പെയ്യുകയും
മരിച്ചവർ തിരിച്ചു വരികയും ചെയ്തപ്പോൾ
ചിറകൊതുക്കി ചുരുങ്ങി
ഞാൻ മുട്ടയിലെയ്ക്കും പിന്നെ അമ്മയിലെയ്ക്കും മടങ്ങി...
ഞാൻ പറഞ്ഞിരുന്നില്ലേ
പുറകിലേയ്ക്ക് മാത്രം പറക്കുന്നൊരു
പക്ഷിയായിരുന്നു ഞാൻ
ഒരു ഇന്നലെപ്പക്ഷി ...