2017, ഫെബ്രുവരി 5, ഞായറാഴ്‌ച

പഴങ്കഥ

ഹൃദയമോ?
അതിപ്പോഴും
അത്തിമരത്തിന്റെ പഴയ പൊത്തിൽ
ഭദ്രമാണ്...
അറകളിൽ നാലിലും
പുഴ വെള്ളമാണ്...
അതിലെന്നോ വീണുപോയ
നക്ഷത്രങ്ങളുടെ നിഴലുകളുണ്ട്
ഒഴുക്ക് മുറിഞ്ഞിടം തുന്നിചേർത്ത
സൂചിപ്പാടുണ്ട്
കാരം മണക്കുന്നൊരു
അലക്കു കല്ലുണ്ട്
പുഴക്കിലുക്കത്തെ തോൽപ്പിക്കാൻ
പറയാതിറങ്ങി പോയൊരു
വെള്ളിക്കൊലുസ്സുണ്ട്‌
ചത്ത മീനുകളുടെ
അടയാത്ത കണ്ണുകളുണ്ട്...
അഴുകാത്ത രണ്ടു വറ്റു ചോറും
നാലു ചെത്തിപ്പൂക്കളുമുണ്ട്
അത് മാത്രമേയുളളൂ

അത്തിമരത്തിന്റെ പൊത്തിൽ തന്നെ
ഇപ്പോഴും ഭദ്രമായുണ്ട്...
ചുമന്നു നടക്കാറില്ലിപ്പോൾ
ഭാരമുണ്ടായിട്ടല്ല,
മറന്നു വയ്ക്കുന്ന ശീലമുള്ളതു കൊണ്ട് മാത്രം

പുഴയ്ക്കക്കരെ
ആ പഴയ മുതലയെ കണ്ടാൽ
പറഞ്ഞേക്കൂ
അതങ്ങ്  മറന്നേക്കാൻ !!


2017, ഫെബ്രുവരി 4, ശനിയാഴ്‌ച

മഴ വന്നെന്നും പോയെന്നും ചിലർ 
ഞാൻ മാത്രം കണ്ടില്ല

തോരാനിട്ട ചിലതെല്ലാം
കാറ്റെടുത്തെന്ന്...
ഞാൻ അറിഞ്ഞുമില്ല...
നാശം !!
കൊണ്ട് പൊയ്ക്കോട്ടെ...
പൊടിയിൽ മുക്കി ആരുമില്ലാത്തൊരു
തീരത്തിടട്ടെ...
നിറങ്ങളെല്ലാം ഒലിച്ചു പോട്ടെ...
നരച്ച് മണ്ണിൽ വേരിറങ്ങട്ടെ
നശിച്ച കുറെ ഓർമ്മകളായിരുന്നു
ദ്രവിച്ച് പോട്ടെ...
മഴ കൊണ്ട് മരിച്ചു പോട്ടെ...