2016, ജനുവരി 10, ഞായറാഴ്‌ച

വഴി മാറി വന്നവർ



സ്ഥലം കോഴിക്കോട്. നഗരത്തിലെ പ്രശസ്തമായ ഹോട്ടൽ. ദുബായിൽ തുടങ്ങാൻ പോകുന്ന റേഡിയോ സ്റ്റേഷനിലേയ്ക്ക് റേഡിയോ ജോക്കികളെ തെരെഞ്ഞെടുക്കാൻ ഇന്റർവ്യൂ നടക്കുന്നു . രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയത്തിലും സിനിമാക്കാരുടെ മക്കൾ സിനിമയിലും എന്ന പോലെ ഗൾഫകാരന്റെ മകൾ ഗൾഫിൽ തന്നെ എത്തുമെന്ന ഉറച്ച വിശ്വാസത്തോടെ ഞാനും അച്ഛനും അമ്മയും ലോബിയിൽ ഊഴം കാത്തിരുന്നു .

ചുറ്റും ഉള്ളവരെ പരിചയപ്പെട്ട് ആത്മ വിശ്വാസം കളയണ്ടാന്ന് വിചാരിച്ചെന്കിലും നാളെ ഒന്നിച്ച് ജോലി ചെയ്യേണ്ടി വന്നാൽ അന്ന് ജാഡ കാണിച്ചൂന്ന് പറയിപ്പിക്കണ്ടല്ലോന്ന് വച്ച് ഒാരോരുത്തരെയായി പരിചയപ്പെട്ടു തുടങ്ങി. മിക്കവരും എന്നെക്കാളധികം റേഡിയോ എക്സ്പീരിയൻസ് ഉള്ളവർ. ആവശ്യത്തിലധികം ഇംഗ്ലീഷും പറയുന്നുണ്ട് . പത്താം ക്ലാസ് വരെ മക്കൾ  സർക്കാർ വക മലയാളം മീഡിയത്തിൽ പഠിച്ചാ മതീന്ന് നിർബന്ധം പിടിച്ച അച്ഛനെ നോക്കി ഒന്ന് കണ്ണുരുട്ടാനുള്ള ഗ്യാപ്പ് പോലും തരാതെ എല്ലാവരും സംസാരിച്ചു കൊണ്ടേയിരുന്നു. ആത്മവിശ്വാസത്തിൽ അവസാനത്തെ ആണിയടിയ്ക്കും മുന്പേ ചുമ്മാ അമ്മയോടു രഹസ്യം പറഞ്ഞു "വരണ്ടാരുന്നൂ...ന്തായാലും ബിരിയാണി കഴിച്ചിട്ട് പോയാ മതി. ആദ്യായിട്ട് കോഴിക്കോട് വന്നതല്ലേ"
"നിന്റെ ജാതകത്തില് വിദേശ വാസം പറഞ്ഞിട്ടൊള്ളതാ, ഇത് കിട്ടും" അമ്മ ഉറപ്പ് പറഞ്ഞേന്റെ ബലത്തിൽ ഞാൻ പിന്നേം ധൈര്യം സംഭരിച്ച് തൊട്ടടുത്തിരുന്ന പയ്യനോട് സംസാരിച്ചു തുടങ്ങി.

കഥയിവിടെയെത്തിയപ്പോഴാണ് എന്റെ ജീവിതത്തിൽ ഒരു ട്വുസ്റ്റ്ന് നേരമായല്ലോന്ന്  ദൈവം ഒാർത്തത്.
അതിനായിട്ട് പുള്ളിക്കാരൻ പറഞ്ഞ് വിട്ടത് അറുപതിന് മുകളിൽ പ്രായമുള്ള ഒരു അമ്മൂമ്മയെയാണ്. കോളേജിലെ ക്ലാസ് മുറിയിലേയ്ക്ക് അറിയാതെ കയറി വരാറുള്ള ആട്ടിൻ കുഞ്ഞിനെ പോലെ, ദുബായുടെ സ്പന്ദനമാകാൻ  തയ്യാറെടുക്കുന്ന ആർ ജെ കൂട്ടത്തിനിടയിലേയ്ക്ക് ഒരു പാവം അമ്മൂമ്മ കയറി വന്നത് അങ്ങനെയാവണം.
ഐശ്വര്യമുള്ള മുഖം. പണ്ട് തിളക്കമുണ്ടായിരുന്നതിന്റെ ഒരു ലക്ഷണവും അവശേഷിപ്പിക്കാത്ത നരച്ച പട്ട് സാരി. മൂക്കിന്റെ ഇരുവശത്തും നിറം മങ്ങി കറുത്ത വലിയ മൂക്കുത്തി. തേഞ്ഞ് തീരാറായ റബർ ചെരുപ്പ്. ആഡംബരത്തിന്റെ നിറവും മണവും തണുപ്പും പരക്കുന്ന ഹോട്ടൽ ലോബിയിൽ അപരിചിതരുടെ നടുവിൽ വന്നു പോയതിന്റെ പരിഭ്രമത്തിൽ അവർ ഒരു നിമിഷം നിന്നു. പിന്നെ അപരിചിതത്വം ചിലപ്പോൾ നമുക്ക് തരാറുള്ള അപാരമായ ധൈര്യം സംഭരിച്ച് ഞങ്ങളുടെ അടുത്ത കസേരയിൽ ഇരുന്നു. എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു തുടങ്ങി.
പറഞ്ഞത് മലയാളമായിരുന്നെന്കിലും ഇനിയും മറക്കാത്ത തമിഴിന്റെ രുചി അതിലവിടിവിടെ പറ്റി നിന്നു. സംഗതി ഇതാണ്. അമ്മൂമ്മ ജോലിയ്ക്ക് നിൽക്കുന്ന സമ്പന്ന കുടുംബത്തിലെ പെൺ കുട്ടിയുടെ വിവാഹ സത്കാരം ഹോട്ടലിന്റെ മുകൾ നിലയിൽ നടക്കുന്നുണ്ട്. അവർക്ക് അങ്ങോട്ടേയ്ക്ക് പ്രവേശനം നിഷേധിച്ചതോ, സ്വയം ഒഴിഞ്ഞ് മാറിയതോ തിരക്കിനിടയിൽ വീട്ടുകാർ മറന്നതോ ആവാം. എന്തായാലും ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും എത്തുന്നതു വരെ അവിടെയിരിയ്ക്കാമെന്നാണ് തീരുമാനം. എന്തൊക്കെയോ പറയുന്നുണ്ടെന്കിലും ആളു നന്നേ ക്ഷീണിതയാണ്. ഉറക്കച്ചടവുമുണ്ടാവണം.

അമ്മൂമ്മ അവിടെയെത്തിയതിലുള്ള കൗതുകം മാറിയപ്പോൾ ഞങ്ങൾ വീണ്ടും പുതിയ സൗഹൃദങ്ങളിലെ സാധ്യതകൾ തിരഞ്ഞു.
"ഇവിടെങ്ങാനും ഒരു കാപ്പി കിട്ടുവോ മക്കളേ" ന്നുള്ള ചോദ്യം വീണ്ടും ശ്രദ്ധയെ അങ്ങോട്ടാക്കി.

ലോബിയോട് ചേർന്നുള്ള റെസ്റ്റോറന്റിലേയ്ക്ക് നോക്കിയാണ് ചോദ്യം. "ദാ, അവിടെ കിട്ടും" ന്ന് ഞാൻ വിരൽ ചൂണ്ടി. ഒരു നിമിഷത്തെ മൗനത്തിനൊടുവിൽ അടുത്ത ചോദ്യം...
"പൈസാ കൊടുക്കണാരിക്കും ല്ലേ?"

ആ ചോദ്യത്തിന്റെ അർത്ഥം അറിയാൻ പതിറ്റാണ്ടുകളുടെ ജീവിതാനുഭവമൊന്നും വേണ്ടിയിരുന്നില്ല...അവരുടെ കണ്ണുകളിലെ  നിസ്സഹായത എല്ലാ ഭാഷയ്ക്കും മുകളിൽ നിന്ന് സംവദിച്ചു. സ്റ്റാർ ഹോട്ടലിലെ റെസ്റ്റോറന്റിൽ പണം കൊടുക്കേണ്ടി വരുമെന്നും അത് വലുപ്പം കൂടിയ സംഖ്യയാവുമെന്നും ഞങ്ങളെ പോലെ അവർക്കും അറിയുന്നതാവണം. പണം കൊടുക്കേണ്ടി വരുമെന്ന അർത്ഥത്തിൽ ഞാൻ പതിയെ തലയാട്ടി.

അടുത്ത നിമിഷം എന്റെയടുത്തിരുന്ന പുതിയ സുഹൃത്ത് ചാടിയെഴുന്നേറ്റു...
"ആരു പറഞ്ഞൂ പൈസ വേണംന്ന് ? ഒന്നും വേണ്ടാ, അമ്മ വാ"
വേണ്ടേ? ഞാൻ അന്തംവിട്ട് ചോദിച്ചു പോയി
"വേണ്ടാന്ന്... "എന്നെ കണ്ണിറുക്കിക്കാണിച്ച് അവൻ അവരോട് പറഞ്ഞു...
"ഞാനും ഒന്നും കഴിച്ചിട്ടില്ല, അമ്മ എന്റെ കൂടെ വാ"
"പൈസയാകുമെന്കിൽ വേണ്ട മോനേ" അവർ ശക്തിയില്ലാതെ നിഷേധിച്ചു.

അവൻ പക്ഷേ അപ്പോഴേയ്ക്കും മുൻപോട്ട് നടന്ന് കഴിഞ്ഞിരുന്നു.
സംഭവിച്ചതെന്താണെന്ന് മനസ്സിലായപ്പൊൾ എനിയ്ക്ക് എന്നോടു തന്നെ പുച്ഛം തോന്നി. സഹതപിക്കാൻ ആർക്കും കഴിയും, സഹായിക്കാനും. പക്ഷേ ഒരാളുടെ ആത്മാഭിമാനത്തെ പോറലേല്പിക്കാതെ അയാളെ സഹായിക്കാൻ കഴിയുന്നത് അപൂർവ്വം ചിലർക്കു മാത്രം സാധിക്കുന്ന ഒന്നാണ്...

'പൈസ കൊടുക്കാതെ കിട്ടുന്ന' 'അവിടെ വരുന്നവരുടെ അവകാശമായ' കാപ്പി കുടിച്ച് ഇഡ്ഡലി വട കഴിച്ച് സന്തോഷത്തോടെ രണ്ടു പേരും തിരികെയെത്തി... കഥ അവിടെ തീരേണ്ടതാണ്...പക്ഷേ സംഭവിച്ചത് അങ്ങനെയല്ല.

ഇന്റർവ്യു നടക്കുന്നു. പല പതിവ് ചോദ്യങ്ങൾക്കുമൊടുവിൽ ഒരു ചോദ്യം.

ജീവിതത്തെ സ്വാധീനിച്ച ഒരു സംഭവം റേഡിയോ ഭാഷയിലല്ലാതെ വിവരിയ്ക്കണം. കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല, സഹതപിക്കാൻ മാത്രം അറിയുന്ന നമുക്കിടയിൽ, പ്രവർത്തിയ്ക്കാൻ അറിയുന്ന ഒരാളെ കണ്ട കാര്യം പറഞ്ഞു....അത്ര തന്നെ !!

മാസങ്ങൾക്കിപ്പുറത്ത്, ജോലി കിട്ടി ദുബായിൽ എത്തിയപ്പോൾ അന്ന് ഇന്റർവ്യൂ ചെയ്ത ഗിരിയേട്ടനും രഞ്ജിത്തും  പറഞ്ഞു... "അശ്വതി അന്നൊരു കഥ പറഞ്ഞില്ലേ...ആ ഒരൊറ്റ പോയിന്റിലാണ് ഞങ്ങൾ ഷോട്ട് ലിസ്റ്റ് ചെയ്തത്. കഥ പറഞ്ഞ രീതി,പിന്നെ ആ Observation"
അതേ...സത്യത്തിൽ വെറുതേ observe ചെയ്യാനേ എനിയ്ക്ക് പറ്റിയുള്ളൂ...

അപ്പൊ ആ പയ്യനെ എടുത്തില്ലേ എന്ന ചോദ്യത്തിന് ആളുടെ പ്രസന്റേഷൻ അത്ര നന്നായില്ലാന്നു മറുപടി !!

അത്ഭുതമില്ല... അല്ലെന്കിലും നന്മ ചെയ്യുന്നവർക്ക് അത് മാർക്കറ്റ് ചെയ്യാൻ അറിയണംന്നില്ലല്ലോ... അറിയുമായിരുന്നെന്കിൽ അവൻ അമ്മൂമ്മയോട് പറഞ്ഞേനേ, 'കാപ്പിയ്ക്ക് പൈസയാവും...എന്നാലും സാരമില്ല,ഞാൻ  വാങ്ങിത്തരാം ' എന്ന്.

പ്രിയപ്പെട്ട കൂട്ടുകാരാ, അമ്മ പറഞ്ഞതു പോലെ എന്റെ ജാതകം ഫലിച്ചു. വിദേശവാസം നാലാണ്ട് പിന്നിടുന്നു.  അതിന് നീ പോലുമറിയാതെ നീയെന്റെ ജീവിതത്തിൽ വലിയ നിമിത്തമായി...നിനയ്ക്കായ് വലിയ നന്മകൾ ദൈവം കരുതി വച്ചിട്ടുണ്ടാവണം...മറ്റൊരു ദേശത്ത്, മറ്റൊരു രൂപത്തിൽ.
പ്രാർത്ഥനയോടെ...!!

2016, ജനുവരി 6, ബുധനാഴ്‌ച

സർപ്പഗന്ധം അഥവാ നല്ല പച്ചക്കപ്പേടെ മണം

വൈകിട്ട് അമ്പലത്തിൽ പോകുന്നത് ഒറ്റയ്ക്കായതോണ്ട്  ദീപാരാധനയ്ക്ക് നിൽക്കണ്ടാന്ന് പറഞ്ഞതാ വീട്ടീന്ന്. ഇരുട്ടും മുന്നെ തിരിച്ചെത്തണംന്നും. ചുറ്റിത്തിരിഞ്ഞ് നിന്ന് ഇടവഴീന്ന് മൂന്നാല് മഞ്ചാടിക്കുരൂം പെറുക്കി തൊണ്ടിറങ്ങാൻ തുടങ്ങിയപ്പൊഴേ ഇരുട്ട് വീണു. നിലാവുണ്ടോന്ന് ചോദിച്ചാ ഉണ്ട്. പക്ഷേ അതിനെ താഴെയെത്തിക്കൂലാന്ന് എന്തോ വാശിയുള്ള പോലെ മരങ്ങളെല്ലാം കൂടെ മുകളിലിട്ട്  തട്ടിക്കളിച്ചു. ഈ വഴീല് പിന്നെ കണ്ണ് കെട്ടി വിട്ടാലും വീടെത്തും. പക്ഷേ പേടിയാണ് പ്രശ്നം. മനുഷ്യൻമാരെ പേടിക്കണംന്ന് അറിയാത്ത പ്രായമായിരുന്നു. അതൊഴിച്ച് പക്ഷേ എല്ലാം പേടിയാണ് താനും. പേടി വരുമ്പൊ പാട്ട് പാടാനുള്ള ബുദ്ധിയൊന്നും ആരും ആർക്കും പറഞ്ഞ് കൊടുക്കുന്നതല്ല. തണുക്കുമ്പൊ കൈ കൂട്ടി തിരുമ്മാൻ തോന്നും പോലെ അതും ഉള്ളിൽ തന്നെ കിടക്കുന്നൊരു അറിവായിരിക്കണം.
അങ്ങനെ ഒരു ഭക്തി ഗാനം നീട്ടി പാടി, പേടിയില്ലാന്ന് സ്വയം വിശ്വസിപ്പിച്ച്, പാരഗൺ ചെരുപ്പ് ചിറകാക്കി ഞാനിങ്ങനെ വരുവാ...
ഭാമച്ചേച്ചീടെ വീടിന്റെ താഴെയെത്തീപ്പൊ നല്ല പച്ചക്കപ്പ പുഴുങ്ങുന്ന മണം. കപ്പ ഇഷ്ടമില്ലാത്തോർക്കു പോലും കൊതി തോന്നിപ്പോകും. അരപ്പിട്ടിട്ടുണ്ടാവില്ല. കാന്താരിച്ചമ്മന്തി കൂട്ടിക്കഴിക്കാൻ ചെണ്ട പുഴുങ്ങീതാരിക്കും. നാളെ അപ്പൂനോട് ചോദിക്കണം, നിങ്ങടെ വീട്ടിലിന്നലെ കപ്പയല്ലാരുന്നോന്ന്... കപ്പ വിചാരത്തിൽ പേടി മുങ്ങിയ ആശ്വാസത്തോടെ വത്സച്ചേച്ചീടെ വീട്ടു മുറ്റത്ത് കയറി. ആ മുറ്റം കടന്നാൽ എന്റെ വീടായി. മുൻവശത്ത് വത്സേച്ചീം മകൻ വികാസും ഇരിപ്പുണ്ട്. അവനെന്റെ ക്ലാസ്മേറ്റാണ്. പരിചയമുള്ള പോലീസുകാര് രണ്ടിടി കൂടുതലിടിക്കുംന്ന് പറഞ്ഞ പോലാണ് അവന്റെ കാര്യം. വീട്ടിലെത്തുമ്പൊ അവനെന്റെ പൊന്നാങ്ങളയും ആത്മ മിത്രവുമൊക്കെയാവും. എന്നാൽ പെൺകുട്ടികളോട് സംസാരിക്കുന്നത് തന്നെ മ്ലേച്ഛമാണെന്ന് വിശ്വസിക്കുന്ന ആറാംക്ലാസിലെ വീരപുരുഷൻമാരുടെ ഇടയിലിരിയ്ക്കുമ്പോൾ ഇപ്പറഞ്ഞ സ്നേഹമൊന്നും കാണാറില്ല. മാത്രമല്ല എന്റെ കാപ്പിരി മുടി കാണുമ്പോൾ സായിബാബേന്ന് വിളിയ്ക്കുന്ന സാമദ്രോഹികൾക്കിടയിൽ എറ്റവും ഹൈ പിച്ച് അവന്റെ ശബ്ദത്തിനായിരുന്നു.സ്ക്കൂള് വിട്ട് വീട്ടിലേയ്ക്കുള്ള വഴീലോട്ട് തിരിഞ്ഞാൽ അന്യൻ അമ്പിയാകും പോലെ അവൻ നല്ലകുട്ടിയാവും.

അടുക്കളക്കാര്യങ്ങളൊക്കെ എനിയ്ക്കും മനസ്സിലായിത്തുടങ്ങീന്ന് വത്സേച്ചിയെ ഒന്നറിയിച്ചേക്കാംന്ന് വച്ച് ഞാൻ പറഞ്ഞു

 'ഭാമച്ചേച്ചീടെ വീട്ടീന്ന് ചെണ്ടക്കപ്പേടെ മണം'

"ങേ! അതിനവിടെ ആരും ഇല്ലല്ലോ"-  വത്സേച്ചി

"ഇല്ലേ...?" ഞാൻ കണ്ണു മിഴിച്ചു

അപ്പഴാണ് ഇതുപോലുമറിയില്ലേന്ന് പുച്ഛം പുരട്ടി വികാസ് ആ വൻ വെളിപ്പെടുത്തൽ നടത്തിയത്...

"അത് കപ്പയല്ല പൊട്ടി, പാമ്പ് വാ പൊളിയ്ക്കണ മണവാ..."

"പാാാാമ്പോാാ" എന്റെ ശ്വാസം നിന്ന പോലെ.

ഇമ്മാതിരി ലോകസത്യങ്ങൾ പലതും എനിയ്ക്ക് മുന്പേ അവനാനണിയാറ്. സന്ധ്യയ്ക്ക് ചൂളമടിച്ചാൽ പാമ്പ് വരുംന്ന് ഒരിയ്ക്കൽ അവൻ പറഞ്ഞത് ഏറെക്കാലത്തെ സാധനയിലൂടെ ഞാൻ നേടിയെടുത്ത ആ കഴിവിനെ തളർത്താനാണെന്ന് ഞാൻ കരുതിയെങ്കിലും പിന്നീട് അമ്മാമ്മച്ചി അത് സാക്ഷ്യപ്പെടുത്തിയതാണ്... എന്നാലും ഈ പച്ച കപ്പയും പാമ്പും തമ്മിൽ???

അധികം നേരം ആലോചിക്കാൻ സമയം കിട്ടീല്ല, അപ്പോഴേയ്ക്കും വത്സേച്ചി പറഞ്ഞു. "ങാ, നേരാ മോളേ, പാമ്പ് വായ  തൊറക്കുന്ന മണമാരിയ്ക്കും...നാളെ ആ പറമ്പിൽ ചെന്നു നോക്കിയാൽ പുല്ലേലൊക്കെ തുപ്പി വച്ചിരിയ്കുന്നത് കാണം"
അപ്പൊ ഒാട്ടം നിർത്തി നിന്ന് മൂക്ക് നിറയെ വലിച്ച് കേറ്റി കൊണ്ടു വന്നത് പാമ്പിന്റെ വായ്നാറ്റമാണ്...അടിപൊളി !! ഞാൻ കണ്ടില്ലെങ്കിലും പാമ്പ് ചിലപ്പൊ എന്നെ കണ്ടു കാണും. കാര്യം നാല് ചുവട് വച്ചാൽ എന്റെ വീടെത്തുമെങ്കിലും ആ നാല് ചുവട് എങ്ങനെ വയ്ക്കുംന്നോർത്തുള്ള എന്റെ നിൽപ്പു കണ്ടപ്പൊ വത്സേച്ചി വികാസിനോട് പറഞ്ഞു "ഒന്ന് കൊണ്ട് വിടെടാ"

"വേണ്ടാ" ഞാൻ സർവ്വ ധൈര്യവും സംഭരിച്ച് പറഞ്ഞു. പേടിയില്ലാഞ്ഞിട്ടല്ല, പാമ്പെന്ന് കേട്ടപ്പോ ഞാൻ പേടിച്ച് മുള്ളീന്നും ധീരനായ അവനാണ് സഹായിച്ചതെന്നും നാളെ സ്ക്കൂളിൽ പാട്ടാവുന്നതോർത്തപ്പൊ പറഞ്ഞു പോയതാ. എന്നിട്ടും അവൻ മുറ്റത്തുന്ന് നീട്ടിയടിച്ച ടോർച്ച് വെട്ടം വേണ്ടി വന്നൂ വീടെത്താൻ.

വീട്ടു മുറ്റത്ത് കാല് വച്ചതേ...ദാ അതേ മണം...വീണ്ടും. അപ്പൊ എന്റെ പിന്നാലെയുണ്ടാരുന്നൂ ല്ലേ !! കന്യകയായ പെൺകുട്ടിയെ കണ്ട് മോഹിച്ച് പിന്നാലെ കൂടിയ സർപ്പത്തിന്റെ കഥ ഞാൻ വായിച്ചിട്ടുള്ളതാ...ഇനി അങ്ങനെ വല്ലോം?? എന്റെ തൊണ്ട വരണ്ടു... മുറ്റത്തെ ചെത്തിയുടെ ഇലകൾക്കിടയിൽ എന്തോ അനക്കം...ഒരൊറ്റ പാച്ചിലിന് വീടിനകത്ത് കയറി അടുക്കളയിലെത്തി. നോക്കുമ്പൊ ദേ അമ്മ കപ്പ തിളപ്പിച്ചൂറ്റി പാത്രത്തിലേയ്ക്ക് കുടഞ്ഞിടുന്നു. അന്ന് ഭാഗ്യത്തിന് പ്ലിംഗ് എന്ന വാക്ക് കണ്ടു പിടിയ്ക്കപ്പെട്ടിട്ടില്ലാരുന്നൂ...

വീട്ടിൽ തിളച്ചത് ഒറിജിനൽ കപ്പയായിരുന്നെങ്കിലും ആളില്ലാതിരുന്ന  ഭാമച്ചേച്ചിടെ വീടിനു താഴേന്ന് വന്ന മണം അതല്ലാരുന്നൂന്ന് പിറ്റേന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിതീകരിച്ചു. ഞാനും അപ്പൂം വികാസും കൂടെ സംഭവസ്ഥലം പരിശോധിച്ച് പുല്ലിൽ അവിടിവിടെയായി പത പോലെയെന്തോ ഒന്ന് കണ്ടെത്തി.
കയ്യിലിരുന്ന മരക്കമ്പ് തറയിലാഞ്ഞ് കുത്തി അത് മൂർഖൻ തുപ്പിയതാണെന്ന് വികാസ് ഉറപ്പിച്ചു പറഞ്ഞു. ഇതിനി ഇവൻ തന്നെ നേരത്തേ വന്ന് തുപ്പി വച്ചതാണോന്ന് സംശയിച്ച് തിരിച്ച് നടക്കുമ്പോ ദാ കിടക്കുന്നു ഒരൊന്നൊന്നര പാമ്പിൻ പടം. ഇന്നലെ ആശാൻ പൊഴിച്ചിട്ട് പോയതാണ്. അതോടെ എന്റെയുള്ളിലെ യുക്തി വാദി ചത്തു... ഇനി വികാസിനെ വിശ്വസിക്കാതിരിക്കാൻ വകുപ്പില്ല. ഒരുത്തനെത്തന്നെ 'നിനച്ചിരുന്നാൽ വരുന്നതൊക്കേ അവനെന്നു തോന്നും' എന്ന് കോമളവല്ലി ടീച്ചർ മലയാളം ക്ലാസിൽ പറഞ്ഞ പോലെ റബ്ബർ കായ കരിയിലയിൽ വീഴുന്ന ശബ്ദം പോലും പിന്നെ വീടെത്തും വരെ എന്റെ ഉള്ളു കിടുക്കി.

വർഷം എത്ര കഴിഞ്ഞൂ.... എന്നെങ്കിലും വാവാ സുരേഷിനെ കാണാൻ പറ്റിയാൽ ചോദിയ്ക്കണംന്ന് ഇപ്പൊഴും ഒാർക്കും.

ഇതിപ്പൊ എന്താ പറഞ്ഞേന്നല്ലേ...അടുപ്പത്ത് പച്ചക്കപ്പ തിളയ്ക്കുന്നു. അമ്മ കാന്താരി അരയ്ക്കുന്നുണ്ട്.
കാടും മേടും തോടും തൊടിയും ബാല്യത്തിന് തന്ന ഒാർമ്മകൾ ഇടയ്ക്കിടയ്ക്കിങ്ങനെ തിളച്ച് തൂവും, വല്ലപ്പോഴും അക്ഷരങ്ങളാവും. അതാണ് സംഭവം.