2014, നവംബർ 22, ശനിയാഴ്‌ച

തുന്നലുകള്‍

പഴയ ഉടുപ്പുകള്‍ അടുക്കി വച്ചിരുന്ന ഒരു പെട്ടി ഉണ്ടായിരുന്നു വീട്ടില്‍....., ഉടുപ്പുകളുടെ തുന്നലുകളെ കടന്നു ഞാന്‍ വളര്‍ന്നപ്പോള്‍ പിന്‍തള്ളപെട്ടവ. തുന്നലുകള്‍ വിടുവിച്ച് എനിക്കൊപ്പം വളരാന്‍ ശ്രമിച്ചവയാണ് ഏറ്റവും അടിയില്‍...:; തുന്നലുകള്‍ അയച്ചു തന്നിട്ടും ഒപ്പമെത്താന്‍ പറ്റാത്തവ അതിനു മുകളിലും. അങ്ങനെ  കീറിയതും മുഷിഞ്ഞതും പഴകിയതും ചെറുതായതും (?) ഒരുമിച്ച് ഒരു പെട്ടിയില്‍.. !! 
ഞായറാഴ്ചകളിലെ പതിവ് വൃത്തിയാക്കലില്‍ പെട്ടി പലവട്ടം തുറക്കപെട്ടു. അങ്ങനെ അപ്രത്യക്ഷമായ കുപ്പായങ്ങള്‍ പിന്നെ പാതകത്തിലെ കരി പുരണ്ടും തറയില്‍ തുളുമ്പി വീണ ചായയില്‍ കുതിര്‍ന്നും അവിടിവിടെ കാണാറുണ്ടായിരുന്നു.ചിലത് പുതുതായി വീട്ടിലേയ്ക്ക് കൊണ്ടുവന്നിരുന്ന നായ്കുട്ടികള്‍ക്കും മുയല്കുഞ്ഞുങ്ങള്‍ക്കും കിടക്കയായി.

കുപ്പായത്തിന്റെ തുന്നലുകളെ കടന്നു ഞാന്‍ വീണ്ടും വളര്‍ന്നത്‌ കൊണ്ട് പെട്ടി വീണ്ടും നിറഞ്ഞു , ഞായറാഴ്ചകള്‍ വരുന്നതുകൊണ്ട് വീണ്ടും ഒഴിഞ്ഞു.
ഓരോ ഉടുപ്പുകളും അപ്രത്യക്ഷമാവുമ്പോള്‍ അവയെ തള്ളിപ്പറഞ്ഞു വളര്‍ന്ന ശരീരത്തേക്കാള്‍ മനസ്സിനാണു വേദനിച്ചതെന്നു തോന്നുന്നു. പഴയ ചില തുന്നലുകള്‍ക്കിടയില്‍ കുരുങ്ങി കിടന്നു പിടയുന്ന നിറം മങ്ങിയ മനസ്സിന് മാത്രം....

1 അഭിപ്രായം: